പുലിയിറങ്ങിയിട്ടുണ്ട് മക്കളേ… മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ

നിലമ്പൂർ: നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിൽ. ചെറുപുഴ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ, റോഡരികിലെ ആനപ്പാറയിൽ വിശ്രമിക്കുന്ന നിലയിലാണ് പുലിയെ കണ്ടെത്തിയത്.
കോഴിക്കോട് ഐ.ടി.ഐ ജീവനക്കാരനും നെടുങ്കയം സ്വദേശിയുമായ രതീഷ് ജോലിക്ക് പോകുന്നതിനിടെയാണ് രാവിലെ ആറുമണിയോടെ പാറപ്പുറത്ത് പുലിയെ കണ്ടത്. ഇദ്ദേഹം ദൃശ്യങ്ങൾ പകർത്തിയെങ്കിലും പുലി ഒട്ടും പ്രകോപിതനാവാതെ ശാന്തമായി അവിടെത്തന്നെ കിടന്നു. പിന്നീട് പാറയിൽനിന്ന് ഇറങ്ങി പുലി കാട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഈ പ്രദേശങ്ങളിൽ ആനയും മാനുമടക്കമുള്ള വന്യമൃഗങ്ങൾ സാധാരണമാണെങ്കിലും, പകൽസമയത്ത് പുലിയെ കാണുന്നത് അപൂർവ്വമാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, സമീപത്തെ നെടുങ്കയം ട്രൈബൽ വില്ലേജിൽ പുലി ശല്യം ഇതിനകം രൂക്ഷമായിട്ടുണ്ട്. നിരവധി വളർത്തുമൃഗങ്ങളെ പുലി പിടികൂടിയ സാഹചര്യത്തിൽ നാട്ടുകാർ വലിയ ഭീതിയിലാണ്. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന പാതയാണിത്.
അതിനാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വില്ലേജിലെ പുലിശല്യത്തിന് ശാശ്വതമായ പരിഹാരം കാണാനും വനം വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനപാതയിലൂടെയുള്ള യാത്രയിൽ കൂടുതൽ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.





