
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലാണ് യോഗം ചേരുന്നത്.
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ‘പ്രിയദര്‍ശിനി’ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കണമെന്നും, അതിനുള്ള തുക സര്‍ക്കാര്‍ അനുവദിക്കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ ഡീസല്‍ സബ്സിഡി, വിദ്യാര്‍ഥികളുടെ യാത്രാ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കുക, ബസ് ചാര്‍ജ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. നികുതിയില്‍ ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയെങ്കിലും അത് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്.
ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 20-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവും തുടര്‍ന്ന് പണിമുടക്കുമെന്ന മുന്നറിയിപ്പും ഉടമകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ബസ് ഉടമകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍.





