ബൈക്ക് റെയ്സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയിൽ.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വെച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.
മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്സ് ചെയ്തത് സമീപവസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ മനോജിനെ ആദ്യം കൊണ്ട് പോയത് നെയ്യാറ്റിൻകര ആശുപത്രിയിലായിരുന്നു. കൈയ്യിൽ പരുക്കേറ്റ മിഥിനെയും ഇതേ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെ വെച്ചും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.





