
അംബാല: ഹരിയാണയിലെ ധനൗറയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു. 21 മണിക്കൂർ നീണ്ട തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസമാണ് 220 അടിയോളം ആഴമുള്ള, തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് കുട്ടി അബദ്ധത്തിൽ വീണത്. തുടർന്ന് സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും ഫയർഫോഴ്സും പൊലീസും ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കനത്ത മഴയും പ്രദേശത്തെ മണ്ണിന്റെ ഘടനയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഇതിനിടെ കുഴൽക്കിണറിൽ വെള്ളം നിറഞ്ഞ് കുട്ടി മുങ്ങിപ്പോകുന്ന അവസ്ഥയിലായെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് പിന്നാലെ തുറന്നുകിടന്നിരുന്ന കുഴൽക്കിണർ അധികൃതർ മൂടിയിട്ടുണ്ട്.





