കൊലപാതകം നടന്നത് പുലര്‍ച്ചെ, സുധയുടെ കയ്യിൽ മുറുകെ പിടിച്ച നിലയിൽ ഒരു സ്‌ക്രൂഡ്രൈവർ; കൊയിലാണ്ടിയിലെ കൊലപാതകത്തിൽ ദുരൂഹത

കോഴിക്കോട് : കൊയിലാണ്ടി പൊയില്‍ക്കാവിലെ കൊലപാതകത്തിൽ ദുരൂഹത. സുധയുടെ കയ്യിൽ മുറുകെ പിടിച്ച നിലയിൽ ഒരു സ്‌ക്രൂഡ്രൈവർ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനുവേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ്. മൃതദേഹത്തിന് സമീപത്തുളള രക്തം കട്ടപ്പിടിച്ചു കിടക്കുന്നതിനാൽ പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.പൊയില്‍ക്കാവ് സ്വദേശി നാലുസെന്റ് കോളനിയില്‍ സുധ( 52) യാണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം. സുധയും കുട്ടിക്കൃഷ്ണനും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്നാണ് സമീപവാസികള്‍ പറഞ്ഞതെന്ന് റൂറല്‍ എസ്.പി മെറിന്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിച്ചതാണെന്നും സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊയില്‍ക്കാവ് നാലുസെന്റ് കോളനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തൊട്ടടുത്തായി പണിത താല്‍ക്കാലിക ഷെഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തി കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.





