
കോഴിക്കോട് : വടകരയിൽ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.
വില്ല്യാപ്പള്ളി കൊളാത്തുർ വലിയപറമ്പത്ത് വീട്ടിൽ അലീമയുടെ പരാതിയിലാണ് ജ്വല്ലറി ഡയറക്ടറായ മൂസ ഹാജി, മറ്റ് ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അപ്പോളോ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ഓരോ ലക്ഷം രൂപയ്ക്കും പ്രതിമാസം 1000 രൂപ വീതം ലാഭവിഹിതം നൽകാമെന്നാണ് പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചിരുന്നത്. ഇത് വിശ്വസിച്ച് അലീമയും മകളും ചേർന്ന് 2012 മുതൽ 2016 കാലഘട്ടത്തിൽ രണ്ട് ഘട്ടങ്ങളിലായി 10 ലക്ഷം രൂപ ജ്വല്ലറിയിൽ നിക്ഷേപിക്കുകയായിരുന്നു.
എന്നാൽ നിക്ഷേപം സ്വീകരിച്ചതിന് ശേഷം നാളിതുവരെയായിട്ടും നിക്ഷേപിച്ച മുതലോ, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചനയും ചതിയും കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്.





