
കൊട്ടാരക്കര: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ.ഹിമാചൽപ്രദേശ് ബാബാനഗർ സ്വദേശി സൂര്യകാന്തിനെ കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ബാബാനഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം റൂറൽ ജില്ലാ ഡിവൈ.എസ്.പി പ്രസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ടതിൽ 15 ലക്ഷത്തോളം രൂപ പ്രതിയുടെ പേരിലുള്ള യു.സി.ഒ ബാങ്ക് അക്കൗണ്ടിലേക്കും പിന്നീട് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി.അന്വേഷണസംഘം ബാബാനഗർ എത്തി അവിടത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂട്ടുപ്രതികളെക്കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ്കുമാർ, എസ്.ഐ മനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയേഷ് ജയപാൽ, രാജേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ വിനീത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





