പിണറായി വിജയൻ്റെ കണ്ണൂലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ല, എഴുതി നൽകി ഇഡി ഉദ്യോഗസ്ഥർ

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂർ പിണറായിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന പൂർത്തിയായി.
മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിൽ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി .യാതൊരുവിധ നിർണ്ണായക രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി വ്യക്തമാക്കി. പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങി.
ഇന്ന് പുലർച്ചെ ആറ് മണിയോടെ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ഐ.എസ്.എഫ്) കനത്ത കാവലിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പിണറായിലെ വസതിയിൽ പരിശോധനയ്‌ക്കെത്തിയത്. തിരുവനന്തപുരത്തെ വാടക വസതിയിലും ഇതേസമയം തന്നെ റെയ്ഡ് ആരംഭിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ഡിജിറ്റൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതായാണ് വിവരം.
അതേസമയം, റെയ്ഡ് വാർത്ത പുറത്തുവന്നതോടെ വൻതോതിൽ സി.പി.എം പ്രവർത്തകർ വീടിന് മുന്നിലേക്ക് തടിച്ചുകൂടിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെയും ഇ.ഡിക്കെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.





