Thiruvananthapuram

തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരെ തല്ലിച്ചതച്ച് മദ്യപസംഘം

Please complete the required fields.




തിരുവനന്തപുരം: തലസ്ഥാനത്തെ കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പെട്രോൾ അടിച്ച തുകയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും ജീവനക്കാരെ തല്ലിച്ചതയ്ക്കുന്നതിലും കലാശിച്ചത്. കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പമ്പിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു.

എന്നാൽ പണം നൽകേണ്ട സമയം വന്നപ്പോൾ തുകയെച്ചൊല്ലി കാറിലുണ്ടായിരുന്നവർ തമ്മിൽ പരസ്പരം തർക്കമായി. തുടർന്ന് ഇവർ പെട്രോൾ അടിച്ച ജീവനക്കാരനായ ഉണ്ണിയോട് തുക എത്രയെന്ന് ചോദിക്കുകയും, ഉണ്ണി കൃത്യമായ മറുപടി നൽകിയെങ്കിലും അതിൽ തൃപ്തരാകാതെ മദ്യപസംഘം തെറിവിളിക്കാൻ തുടങ്ങുകയുമായിരുന്നു.ചീത്തവിളി ചോദ്യം ചെയ്തതോടെ കാറിലിരുന്ന ഒരാൾ പുറത്തിറങ്ങി ഉണ്ണിയെ മർദ്ദിച്ചു. ഈ കയ്യാങ്കളിക്കിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോൾ തെറിച്ചുവീണതോടെ, കാറിലുണ്ടായിരുന്ന രണ്ടാമനും പുറത്തിറങ്ങി ഉണ്ണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സഹപ്രവർത്തകനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന പമ്പിലെ മറ്റൊരു ജീവനക്കാരനായ രാജീവനെയും മദ്യപസംഘം വെറുതെവിട്ടില്ല. ഇവർ രാജീവനെയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.ആക്രമണത്തെ തുടർന്ന് പമ്പ് ഉടമ തുമ്പ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പമ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button