കാറ്റും ഇടിമിന്നലും….! സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മാന്നാർ കടലിടുക്കിലും സമീപ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് വേനൽമഴ ശക്തിപ്പെട്ടത്. അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ,തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരുംദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലായിരുന്നു ഏറ്റവും ഉയർന്ന ചൂട് (37.5 ഡിഗ്രി സെൽഷ്യൽസ്). എന്നാൽ, രണ്ടിടങ്ങളിലും ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞവർഷം ലഭിച്ച വേനൽമഴ ഇത്തവണ ലഭിച്ചേക്കില്ല. ഈ വർഷം ഏപ്രിൽ 27-ഓടെയാണ് വേനൽമഴ ലഭിച്ചുതുടങ്ങിയത്.





