മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദമൊഴിഞ്ഞ പിണറായി വിജയൻ അടുത്ത പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ സസ്പെൻസ് തുടരുന്നു. നാളെ ചേരുന്ന നിർണ്ണായകമായ സിപിഎം നേതൃയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിൽ. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റി. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
കനത്ത തോൽവിയിൽ ഒന്നും മിണ്ടാതെ കാവൽമുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ താമസിക്കുക.
വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.





