
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്നിയിൽ വെച്ച് പോലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം സിഡ്നിയിലെ മരൂബ്രയിൽ വെച്ച് നടന്ന നാടകീയ സംഭവങ്ങൾക്കൊടുവിലാണ് 39-കാരനായ താരം അറസ്റ്റിലായത്.
മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ, പരിശോധന വെട്ടിക്കാനായി വാർണർ തന്റെ വാൻ പെട്ടെന്ന് നിർത്തി പാർക്ക് ചെയ്യാൻ ശ്രമിച്ചു. സംശയം തോന്നിയ ഹൈവേ പട്രോൾ വിഭാഗം താരത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം വാർണറുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.
താരത്തെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു. എങ്കിലും വരാനിരിക്കുന്ന മെയ് മാസത്തിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശമുണ്ട്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) കളിക്കാൻ താരം ഓസ്ട്രേലിയ വിട്ടെങ്കിലും കേസിന്റെ നടപടികൾക്കായി താരം തിരികെ എത്തേണ്ടി വരും. 2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ ഇപ്പോൾ കമന്റേറ്ററായും വിവിധ ടി20 ലീഗുകളിലും സജീവമാണ്.





