
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലെത്തിയതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,18,960 രൂപയായി മാറി.ഇന്നലെ വൈകീട്ടും വിലയിൽ കുറവ് പ്രകടമായിരുന്നു. ജനുവരിയിൽ പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില, അവിടെനിന്നും താഴേക്ക് വരുന്നത് ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളിൽ സാധാരണയായി സ്വർണവില ഉയരാറാണ് പതിവെങ്കിലും, നിലവിൽ ക്രൂഡ് ഓയിൽ വിലവർധനയെത്തുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക മാറ്റങ്ങളും അമേരിക്കൻ ഡോളറിന്റെ മൂല്യവർധനയുമാണ് സ്വർണവില കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും വിപണിയെ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു പവൻ വിലയെങ്കിൽ, മാർച്ച് ആറിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,18,160 രൂപയിലേക്ക് വില താഴ്ന്നിരുന്നു. തുടർന്ന് ചെറിയ മാറ്റങ്ങളോടെ മുന്നോട്ട് പോയ വിപണിയിലാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.സ്വർണത്തിനൊപ്പം വെള്ളിവിലയിലും മാറ്റങ്ങളുണ്ട്; നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 280 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.





