തയ്യിൽ കടൽത്തീരത്തെ ക്രൂരത; മകനെ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ ശിക്ഷാവിധി ബുധനാഴ്ച; ഉപ്പുവെള്ളത്തിന്റെ അംശം കുരുക്കായി

കണ്ണൂർ: ഒന്നര വയസ്സുകാരനായ മകനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അമ്മ ശരണ്യയുടെ ശിക്ഷാവിധി ബുധനാഴ്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. 2020 ഫെബ്രുവരി 17-ന് നടന്ന കൊലപാതകത്തിൽ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധിദിനം പ്രഖ്യാപിക്കുന്നത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ ഒന്നര വയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്. ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.
അഞ്ചുവർഷം മുൻപാണ് തയ്യിലെന്ന തീരദേശ ഗ്രാമത്തെ നടുക്കിയ ക്രൂര കൊലപാതകം. പുലർച്ചെ ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന 27കാരി സുഹൃത്തിനൊപ്പം ജീവിക്കാൻ കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. എന്നാൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ കോടതി തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയതും വരുത്തി തീർക്കാൻ ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു.





