
കണ്ണൂർ : ഭർതൃപീഡനം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്നേഹ (25 ) ഭർതൃ പീഢനം കാരണം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കുഴിവിള വീട്ടിൽ ജിനീഷിനെതിരെയാണ് വീണ്ടും ഇരിട്ടി പോലീസ് കേസെടുത്തത്.
സ്നേഹയുടെ മരണത്തെ തുടർന്ന് അറസ്റ്റിലായി റിമാൻഡിലായിരുന്ന ജിനീഷ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ സ്നേഹയുടെ കുടുംബത്തെയും കുട്ടിയേയും അപകീർത്തിപെടുത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിലാണ് വീണ്ടും കേസെടുത്തത്. മരിച്ച സ്നേഹയുടെ അമ്മ രമയുടെ പരാതിയിലാണ് കേസ്.
സ്നേഹ ജീവനൊടുക്കാന്‍ ഉപയോഗിച്ച ആ കയര്‍ കളയരുതെന്നാണ് ഒരു കുറിപ്പിലുള്ളത്. ‘തൊലി കുറച്ച് വെളുത്താന്‍ അവള് മാലാഖ. സമൂഹം അങ്ങനെയാ.. ഉള്ളിലെ കറുപ്പ് ആരും കാണില്ല. അച്ഛന്, അമ്മ, അന്നം ഇതൊന്നും അറിയാത്തവര്‍ ഒരമ്മയായി ജീവിക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല. അങ്ങനെയുള്ളവര്‍ ഒരു മുഴം കയറില്‍ തൂങ്ങിയാടിയ ചരിത്രമേയുള്ളൂ. സുഖമുള്ള ജീവിതം കിട്ടുമ്പോള്‍ അവിടെ കുഴിക്കരുത്.ഇതൊക്കെ പഠിപ്പിക്കേണ്ടത് ആരാ? അമ്മമാര്‍..അതെങ്ങനെ. അവര്‍ ലോകഫ്രോഡ് ആകുമ്പോള്‍ ആര്‍ക്കു നേരം? എല്ലാം മറ്റുള്ളവരുടെ തലയില്‍ വച്ച് അഹങ്കരിക്കുമ്പോള്‍ നീ ഓര്‍ത്തോ, കാലം കരുതിയ സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ ഞാനും ഉണ്ടാകും. ഉള്ളില്‍ ചിരിച്ചുകൊണ്ട്. എന്ന് കൊലയാളി’- ഇതാണ് ജിനീഷിന്റെ മറ്റൊരു കുറിപ്പ്.
സ്നേഹയുടെ അമ്മയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കുറിപ്പുകളും സമൂഹമാധ്യമങ്ങളിലെ സ്റ്റാറ്റസുകളാക്കി ജിനീഷ് പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന് കരഞ്ഞു പറഞ്ഞാല്‍ മാലാഖയായി എന്ന് വിചാരിച്ചാണ് ജീവിക്കുന്നതെന്നും കുറിപ്പുകളിലൊന്നില്‍ പറയുന്നു. പുതിയ നോവലിലെ ചില വരികളെന്ന പേരിലാണ് അങ്ങേയറ്റം അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.ഏപ്രില്‍ 28നാണ് കേളംപീടിക സ്വദേശി സ്നേഹ ജീവനൊടുക്കിയത്. അമ്മവീട്ടിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മുൻപ് ജിനീഷ് അടിവയറ്റിൽ ചവിട്ടിയതിനെത്തുടർന്നു രക്തസ്രാവം ഉണ്ടായെന്നും ഗർഭഛിദ്രം സംഭവിച്ചെന്നും സ്നേഹയുടെ അമ്മ രമയും രമയുടെ സഹോദരി എം.ബി.ലീഭയും പറയുന്നു. സ്നേഹ രണ്ടുവട്ടം ജീവനൊടുക്കാൻ ശ്രമിച്ചു. ഒരു തവണ തൂങ്ങിയപ്പോൾ, പിടയുന്നത് നോക്കിനിന്നതായും ഒടുവിൽ കയർ അറുത്തിട്ടതായും രമ പറഞ്ഞു.മരണകാരണം ഗാർഹിക പീഡനമാണെന്ന് ആത്മഹത്യക്കുറിപ്പിൽ നിന്നു സൂചന കിട്ടിയതിനെത്തുടർന്ന് ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്നേഹയ്ക്ക് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ ലക്ഷ്മണൻ മരിച്ചതാണ്. അമ്മ രമയാണ് ബന്ധുക്കളുടെ സഹായത്തോടെ സ്നേഹയെ വളർത്തിയത്. അഞ്ചുവര്‍ഷം മുന്‍പാണ് ജിനീഷുമായി സ്നേഹയുടെ വിവാഹം നടത്തിയത്. കടിക്കുക, തൊഴിക്കുക, തല്ലുക, വീടിനു പുറത്താക്കുക തുടങ്ങി ക്രൂര പീഡനങ്ങളാണ് സ്നേഹ നേരിട്ടതെന്ന് രമയും ലീഭയും പറയുന്നു.
സ്നേഹയ്ക്ക് ബാധ കയറിയതാണെന്നു പറഞ്ഞു എവിടെയൊക്കെയോ കൊണ്ടുപോയതായും വിഷുവിനു പോലും ഭക്ഷണം കൊടുത്തിട്ടില്ലെന്നും ഇവർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. പല ദിവസങ്ങളിലും രാത്രി മുഴുവൻ പുറത്തിറക്കി നിർത്തി. ഭർതൃമാതാവും വളരെ ക്രൂരമായാണു പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പലവട്ടം ഇടപെട്ടിട്ടും പീഡനം തുടർന്നതായും ഇവർ പറയുന്നു.





