Thiruvananthapuram

വിഎസിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു, ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ മകനെതിരെ പരാതി

Please complete the required fields.




വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച യുവാവിനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസിനെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂർ പോലീസിൽ പരാതി നൽകി. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനാണ് യാസീൻ.

അതേസമയം, വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ ദർബാർ ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. മൃതദേഹം വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് മാറ്റി. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോൾ തന്നെ ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.

സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാർട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിർത്തും. തിരുവനന്തപുരത്ത് മാത്രം 23 പോയിൻ്റുകളിൽ ജനങ്ങൾക്ക് വിഎസിനെ കാണാൻ സാധിക്കും. ഇന്ന് ആലപ്പുഴയിൽ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

Related Articles

Back to top button