Pathanamthitta

കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും, കോന്നിയിലെ പാറമട അപകടം, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ

Please complete the required fields.




പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ നടത്തും. ബീഹാർ സ്വദേശിയായ തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ എൻഡിആർഎഫ് സംഘവും പങ്കാളികളാകും. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. ഇവരിൽ ഒരാളായ ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു.

ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് അപകടത്തിൽപെട്ടത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല.ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അളവിൽ കൂടുതൽ പാറ പൊട്ടിക്കൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കളക്ടർ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക. അപകട സാഹചര്യത്തിൽ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചിരിക്കുകയാണ്.
അതേസമയം, അപകടമുണ്ടായ പാറമടക്കെതിരെ മുൻപ് പരാതി ഉയർന്നിട്ടുണ്ട്. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചതാണ്. പാറമടക്കെതിരെ പഞ്ചായത്ത് മുൻ അംഗം ബിജി കെ വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 120 ഏക്കർ ഭൂമിയിൽ ആണ് പാറമട പ്രവർത്തിക്കുന്നത്.

Related Articles

Back to top button