
വടകര : ദേശീയപാത സർവീസ്റോഡുകളിലെ കുഴികൾ വലിയതോതിൽ ഗതാഗതതടസ്സമുണ്ടാക്കുന്നതിനിടെ താത്കാലിക ഓട്ടയടയ്ക്കലിന് പകരം കുഴിനികത്തി ടാറിങ് ചെയ്യുന്ന പ്രവൃത്തി തുടങ്ങി. കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി. വടകര, കൊയിലാണ്ടി മേഖലകളിലെല്ലാം പ്രവൃത്തി നടക്കുന്നുണ്ട്. ടാറിങ് ചെയ്യുന്നുണ്ടെങ്കിലും നിർത്താതെ പെയ്യുന്ന മഴയിൽ ഇത് നിലനിൽക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രവൃത്തികരാറെടുത്ത അദാനി എന്റർപ്രൈസസാണ് ടാറിങ്ങിനുള്ള ഏർപ്പാട് ചെയ്തത്.
ഉപകരാർ കമ്പനിയായ വാഗഡിന് പകരം പുറത്തുള്ള കരാറുകാരനെയാണ് ഇതിന് നിയോഗിച്ചത്. ജിഎസ്ബിയിട്ട് കുഴി നികത്തിയശേഷമാണ് ടാറിങ്. വടകര ബൈപ്പാസിൽ ശനിയാഴ്ച ടാറിങ് തുടങ്ങിയെങ്കിലും പ്രവൃത്തിക്കിടെ പലതവണ മഴ പെയ്തു. ടാർ ചെയ്ത ഭാഗത്തുൾപ്പെടെ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇത് എന്താകുമെന്നതിലാണ് ആശങ്ക. മഴ തുടങ്ങിയതിനുശേഷം ദേശീയപാതയിലെ സർവീസ് റോഡ് വഴിയുള്ള യാത്ര അസാധ്യമാണ്.അഴിയൂർ മേഖലയിൽ കുഴിയിൽവീണ് സ്കൂട്ടർയാത്രക്കാരനും ഓട്ടോഡ്രൈവറും മരിച്ച സംഭവങ്ങളുണ്ടായി. ദിവസവും അപകടപരമ്പരയാണ് കുഴികളിൽ. ഇതിനുപുറമേ ഗതാഗതക്കുരുക്കും പതിവാണ്. കുഴിക്ക് ആഴംകൂടുമ്പോൾ ക്വാറി അവശിഷ്ടമിട്ട് നികത്തുന്നതാണ് പതിവ്. ഇതുകൊണ്ട് പ്രതേകിച്ച് കാര്യമൊന്നുമില്ല. ഇതിൽ പ്രതിഷേധം ശക്തമായതോടെയാണ് മഴക്കാലത്ത് ടാറിങ് ചെയ്ത് പരീക്ഷണം നടത്തുന്നത്.





