കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

ബെംഗളൂരു: നടുറോഡിൽ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി. ബെംഗളൂരുവിൽനിന്നു 12 കി.മീ അകലെയുള്ള രേണുക യെല്ലമ്മ ലേയൗട്ടിലാണ് സംഭവം.
യുവതിയെ സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയുടെ പരാതിയിൽ ബാനര്‍ഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ ആക്രമിച്ച സംഘവും പരാതി നൽകി. യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണു സംഭവം. കടയിൽ പോകാനായി പുറത്തിറങ്ങിയതായിരുന്നു യുവതി. അതിനിടെ ഒരു സംഘം എത്തി യുവതിയെ തടയുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടത്തിലൊരാൾ യുവതിയെ അടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളിലുണ്ട്.
‘‘ഇന്നലെ കടയിൽ പോകുന്നതിനിടെ റോഡിൽ ഒരു സംഘം എന്നെ തടഞ്ഞുനിർത്തുകയും ദേഹത്തു തൊടുകയും ചെയ്തു. ലൈംഗികമായി ആക്രമിക്കാനും ശ്രമിച്ചു. എന്നെ സഹായിക്കാൻ എത്തിയവരെയും എന്നെയും അവർ അടിച്ചു. അവർ ലഹരിയിലായിരുന്നെന്നാണു സംശയിക്കുന്നത്’’– യുവതി മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ യുവതി സഹായത്തിനായി വിളിച്ച സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു. സംഘത്തിലുള്ള ഒരാളെ യുവാവ് മർദിച്ചിരുന്നു. ‘‘യുവതിയെ സഹായിക്കാൻ ശ്രമിച്ച ജിം ട്രെയിനർ ഞങ്ങളുടെ കസ്റ്റഡിയിലാണ്. പ്രധാന പ്രതി ആശുപത്രിയിലാണ്’’– ബെംഗളൂരു റൂറൽ എസ്പി സി.കെ.ബാബ പറഞ്ഞു





