Kerala

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസർവ് ബാങ്കിന് മുന്നിൽ ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

Please complete the required fields.




കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും.

സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലും ധർണയിലുമാണ് ഇടതുപക്ഷ, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത്. സഹകരണ മന്ത്രി വി.എൻ.വാസവൻ ധർണ ഉദ്ഘാടനം ചെയ്യും. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി കടകംപളളി സുരേന്ദ്രൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

സഹകരണ സംഘങ്ങൾക്ക് ബാങ്കുകൾ എന്ന് ഉപയോഗിക്കാൻ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസർവ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ സഹകരണ സഘങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർ.ബി.ഐ നിലപാട്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിൻറെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിൻറെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Back to top button