
കോഴിക്കോട് : കേന്ദ്രമന്ത്രി ജോർജ് കുര്യൻ എം.ടി. വാസുദേവൻ നായരുടെ വീട് സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം കൊട്ടാരം റോഡിലെ എം.ടി.യുടെ വസതിയായ ‘സിതാര’യിലെത്തിയത്. എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതി വി. നായരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പത്തുമിനിറ്റോളം മന്ത്രി കുടുംബത്തോട് സംസാരിച്ചു.
ലോകസാഹിത്യത്തിന്റെ ചുവടുപിടിച്ച് കേരള സാഹിത്യം പോയ്കൊണ്ടിരുന്ന കാലത്ത് കേരളത്തനിമ ഉയർത്തിപ്പിടിച്ച് മലയാളികളെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ജോർജ് കുര്യൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, വൈസ് പ്രസിഡന്റ് കെ.വി. സുധീർ, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ, വൈസ് പ്രസിഡന്റ് എം. ജഗന്നാഥൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാവിലെ കോൺഗ്രസ് നേതാവ് വി.എം. സുധീരനും വൈകീട്ട് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ഡയറക്ടർ പി.എം. വാരിയരും എം.ടി.യുടെ വീട് സന്ദർശിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് എം. രാജൻ, ജനറൽ സെക്രട്ടറി ഷാജിർ അറഫാത്ത് എന്നിവർ സുധീരനൊപ്പം ഉണ്ടായിരുന്നു.





