
തിരുവനന്തപുരം : പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചതോടെ മെഡിക്കൽ കോളേജ് പി ജി ഡോക്ടർമാർ ആരംഭിച്ച സമരം പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സർക്കാർ ഇറങ്ങിയത്.
ഒന്നാം വർഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തനം സുഗമമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഈ കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടർന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താത്കാലിക നിയമനം. അതേസമയം, ഉത്തരവിലെ വ്യവസ്ഥകൾ പരിശോധിച്ചശേഷമേ സമരം പിൻവലിക്കൂ എന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.





