
കൊച്ചിയിലെ ഫ്‌ളാറ്റിലെ ചൂതാട്ട കേന്ദ്രത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തൽ. ആഴ്ചയിൽ രണ്ട് ദിവസമാണ് ഫ്‌ളാറ്റിൽ ചൂതാട്ടം നടത്തുന്നത്. നടത്തിപ്പുകാരന് ഒരു കളിയിൽ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. ചൂതാട്ട കേന്ദ്രത്തിൽ എത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഒരേ സമയം എട്ട് പേർക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെയാണ് കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്‌ളാറ്റിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്‌ളാറ്റിൽ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായായിരുന്നു പരിശോധന.





