മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടു; 9 സ്പിൽവേ ഷട്ടറുകളിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ ഒൻപത് സ്പിൽവേ ഷട്ടറുകളിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.
രണ്ട് ഷട്ടറുകൾ കൂടി 60 സെൻറീമീറ്റർ ആയി ഉയർത്തിയാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. 5 ഷട്ടറുകൾ 60 സെൻറീമീറ്ററും, 4 ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. തമിഴ്നാട് 2300 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേ?ഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.





