India

പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കും

Please complete the required fields.




ദില്ലി: പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാൻ നടപടിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. അതിനിടെ, വിഷയത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തിൽ അപലപിച്ചു.

ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നാണ് യുഎഇയുടെ ആവശ്യം.

വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ, കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

Related Articles

Leave a Reply

Back to top button