ഒടുവിൽ കണ്ണീരായി, വിലങ്ങാട്ടെ ദുരന്ത മുഖത്ത് ആശ്വാസം പകർന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും

കോഴിക്കോട് : വൻ ദുരന്തം ഉണ്ടായിട്ടും ആളപായം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു വിലങ്ങാട് ഗ്രാമം . നാട്ടുകാരുടെ പ്രിയപ്പെട്ട മാത്യു മാഷിനൊന്നും സംഭവിക്കില്ലെന്ന കരുതലിലായിരുന്നു ഉറ്റവരും നാട്ടുകാരും.എന്നാൽ മൂന്നാം ദിവസം പുഴയോരത്തെ മണ്ണിലും കല്ലിനടിയിലും മരക്കഷ്ണങ്ങൾക്കിടയിലും കുരുങ്ങി കിടന്ന മാത്യു മാസ്റ്ററുടെ മൃതദേഹം കണ്ടപ്പോൾ ഈ നാട് വിങ്ങിപ്പൊട്ടി .
മാത്യു മാഷിനായി രണ്ടുനാൾ രാപ്പകൽ നടത്തിയ തിരച്ചിൽ കേരള ഫയർ ഫോഴ്‌സും നാട്ടുകാരും ഇന്ന് രാവിലെയും തുടർന്നു .
ഈ സമയത്താണ് ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററകലെ പുഴയോരത്ത് അസ്വാഭാവികമായ ഗന്ധം നാട്ടുകാർക്ക് അനുഭവപ്പെട്ടത് .തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം മണ്ണിൽ പൂണ്ട നിലയിൽ കിടക്കുകയായിരുന്നു . കൂറ്റൻ മരത്തടികളും പാറക്കൂട്ടവും മണ്ണും നീക്കിയാണ് മൃതദേഹം രണ്ടുമണിക്കൂറിനു ശേഷം പുറത്തെടുത്തത്.
പതിവ് തെറ്റാതെ ഇന്നും പുലർച്ചെ മുതൽ ഇ കെ വിജയൻ എം എൽ എ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു . സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ , ഏറിയ സെക്രട്ടറി പി പി ചാത്തു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ , രാജേന്ദ്രൻ കപ്പള്ളി , വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലയ്യ ടീച്ചർ , വൈസ് പ്രസിഡന്റ് സെൽമ രാജു , വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് , കെ പി രാജൻ , കെ പി രാജീവൻ , ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജീമ കൊട്ടാരക്കൽ, അഷറഫ് പൊറ്റാല തുടങ്ങിയവരും വിലങ്ങാട് ദുരന്ത മുഖത്തെ ദുരിതാശ്വാസത്തിന് സജീവമായി രംഗത്തുണ്ട് .