കലയുടെ തിരോധാനം: വിവരം പുറത്തായത് മദ്യപാന സദസ്സിൽ?; പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല

മാവേലിക്കര: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളിൽ ആരോ മദ്യപാന സദസ്സിൽ വെളിപ്പെടുത്തിയതാണെന്ന് സൂചന.ഇവിടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസിൽ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
15 വർഷം മുമ്പ് കലയെ കാണാനില്ലെന്ന് ഭർത്താവ് അനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ കാര്യമായ അന്വേഷണമുണ്ടായില്ല.അനിൽ പിന്നീട് വീണ്ടും വിവാഹിതനായി. ഇയാൾ ഇപ്പോൾ ഇസ്രയേലിലാണ്. അനിൽ പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല.ഇക്കാര്യം നാട്ടുകാരിൽ പലരും ചോദിച്ചപ്പോൾ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.
കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്. കലയുടെ മാതാപിതാക്കൾ രണ്ടുപേരും നേരത്തെ മരിച്ചു. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്.ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല.പ്രതികളിലൊരാൾ ഭാര്യയുമായുള്ള തർക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.





