Kozhikode

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

Please complete the required fields.




കോഴിക്കോട് : ബീച്ച് ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് വിതരണം ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട ഗതികേടിലായി രോഗികൾ. ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. നേരത്തെ ഇ.എൻ.ടി. ഉൾപ്പെടെ ചില വിഭാഗത്തിലുള്ള ഒ.പി ടിക്കറ്റ് മാത്രം നൽകിയിരുന്ന സ്ഥലത്തേക്കാണ് മുഴുവൻ വിഭാഗത്തിലെയും കൗണ്ടറുകൾ മാറ്റിയത്.

ഇവിടുത്തെ സ്ഥലപരിമിതിമൂലം ദുരിതത്തിലായത് രോഗികളാണ്. പെരുംമഴയത്തും ചെളിവെള്ളത്തിൽ ചവിട്ടി കുടചൂടി നിൽക്കുകയാണ് കുട്ടികളും പ്രായമായവരും ഗർഭിണികളും ഉൾപ്പെടെയുള്ള രോഗികൾ. 500-ൽ അധികം രോഗികളാണ് മഴ നനഞ്ഞ് ഒ.പി. ടിക്കറ്റ് എടുക്കാനായി നിൽക്കുന്നത്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ മഴയത്ത് നിർത്തുന്നത് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

ഒ.പി. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും മഴനനയാതെ കാത്തുനിൽക്കാനുള്ള സംവിധാനം ഒരുക്കണമെന്നും രോഗികൾ പറയുന്നു. മുഴുവൻ ചികിത്സാ വിഭാഗങ്ങളുടെയും ഒ.പി. ടിക്കറ്റുകളും ഈ ഹെൽത്ത് പോർട്ടലിലേക്ക് മാറിയതിൻ്റെ പേരിലാണ് ആശുപത്രിക്ക് മുന്നിലെ പഴയ കൗണ്ടർ അടച്ചു പൂട്ടിയതെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. എന്നാൽ, രോഗികൾ മഴനനയാതിരിക്കാൻ എന്ത് നടപടി എന്നതിൽ ആർക്കും മറുപടിയില്ല. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പരിഷ്കാരത്തിന് നിർധനരായ തങ്ങളെ എന്തിന് കഷ്ടപ്പെടുത്തുന്നു എന്നാണ് രോഗികൾ ചോദിക്കുന്നത്.

Related Articles

Back to top button