
ഡൽഹി: സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യൻ ജീവിത രീതിയ്ക്കും സംസ്കാരത്തിനും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന ഉറച്ച നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ലെന്നും വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ലെന്നും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം പ്രതിപാദിക്കുന്നുണ്ട്.





