
കോഴിക്കോട് : വിഷ ബാധയെ തുടർന്ന് ചികിത്സ നടക്കുന്നതിനിടെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ച വളയം സ്വദേശിനി സ്കൂൾ വിദ്യാർത്ഥിയായ ദേവ തീർത്ഥയുടെ സംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.
കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ .
വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയോടൊപ്പം കുറച്ചുകാലമായി പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർത്ഥ .
രാവിലെയും വൈകിട്ടും അച്ഛൻ മക്കളെ സ്കൂളിലേക്കും വീട്ടിലേക്കും കൊണ്ടു വിടുകയാണ് പതിവ്. ഛർദ്ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു. രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ പൊയിലൂരിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂൾ ബാഗിൽ നിന്ന് എലിവിഷത്തിൻ്റെ ഭാഗവും നോട്ട് ബുക്കിൽ ആത്മഹത്യകുറിപ്പും കണ്ടെത്തി.





