Ernakulam

കൂട്ടഅവധിയെടുത്ത് ജീവനക്കാര്‍; എയര്‍ഇന്ത്യ എക്‌സ്പ്രസ് 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി, പ്രതിഷേധം

Please complete the required fields.




കൊച്ചി: യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ. കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും നിരവധി സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തത്. ​ഗൾഫ് മേഖലകളിൽ നിന്നും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ജീവനക്കാർ കൂട്ടമായി അസുഖ അവധി എടുത്തതിനാലാണ് സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്നാണ് വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന വിശദീകരണം. ഇവർ കൂട്ട അവധി എടുക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതോടെ സർവീസുകൾ പ്രതിസന്ധിയിലായി. എയർലൈനിലെ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുന്നറിയിപ്പില്ലാതെ പൈലറ്റുമാരുടെ സമരമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ റീഫണ്ടിങ്ങിനും ബുക്കിങ്ങിനുമുള്ള അവസരം നല്‍കിയതായി കമ്പനി അറിയിച്ചു. അഖിലേന്ത്യ തലത്തിൽ ജീവനക്കാർ പണിമുടക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്താകെ ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70-ലധികം സർവീസുകൾ റദ്ദാക്കിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടിന് ശേഷമുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, ദുബായി, ജിദ്ദ, ദോഹ, ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കണ്ണൂരിൽ നിന്നും റദ്ദ് ചെയ്തത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന്‌ ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന്‌ യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കിയിരുന്നു.തിരുവനന്തപുരത്ത് നിന്നും പകല്‍ പുറപ്പെടാനുള്ള വിമാന സര്‍വീസുകളും റദ്ദാക്കാന്‍ സാധ്യതയുണ്ട്.
അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാരാണ് വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ ഇവർ പ്രതിേഷധിച്ചു.

Related Articles

Back to top button