
താമരശ്ശേരി : ഈങ്ങാപ്പുഴ, വട്ടക്കുണ്ട് പാലങ്ങളുടെ കൈവരികൾ മാസങ്ങൾനീണ്ട കാത്തിരിപ്പിനുശേഷം നവീകരിച്ച് വശങ്ങളിൽ സുരക്ഷ വർധിപ്പിച്ച് അധികൃതർ. എത്രയോകാലമായി ഒരുവശത്തെ പകുതിഭാഗത്തോളം കൈവരിയില്ലാതായ ഈങ്ങാപ്പുഴ പാലത്തിൽ പുതുതായി കോൺക്രീറ്റ് ചെയ്ത് പുതിയ ഹാൻഡ് റെയിലുകൾ സ്ഥാപിച്ചപ്പോൾ, വട്ടക്കുണ്ട് പാലത്തിൽ രണ്ടിടത്തായി സുരക്ഷാഭിത്തിയൊരുക്കുകയും കൈവരികൾ ബലപ്പെടുത്തി പെയിന്റ് ചെയ്യുകയുംചെയ്തു.
കൈവരികൾ തകർന്ന് അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ നിലകൊള്ളുന്ന പാലങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കൈവരി സ്ഥാപിക്കുന്നതിന് ടെൻഡർ ആയെന്ന് പി.ഡബ്ല്യു.ഡി. ദേശീയപാതാവിഭാഗം അധികൃതർ അറിയിച്ചിരുന്നെങ്കിലും നവീകരണപ്രവൃത്തി തുടങ്ങാൻ പിന്നെയും വൈകി. നീണ്ട കാത്തിരിപ്പിനുശേഷമാണ് കൈവരികൾ പുനഃസ്ഥാപിക്കാൻ നടപടിയായിരിക്കുന്നത്.





