
പേരാമ്പ്ര : സംസ്ഥാനപാതയിൽ കല്ലോട് ഭാഗത്ത് കഴിഞ്ഞവർഷം ടാറിങ് നടത്തിയ ഭാഗം തകർന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപമാണ് ടാറിങ് ഇളകിമാറിയത്. നേരത്തേയുള്ള ടാറിങ്ങിൽനിന്ന് റീടാറിങ് ചെയ്ത ഭാഗം ഇളകിപ്പോവുകയായിരുന്നു. രണ്ടിടത്ത് കുഴി രൂപപ്പെടുകയും ടാറിങ് വീണ്ടുകീറുകയും ചെയ്തിട്ടുണ്ട്.
രണ്ടുമാസംമുൻപാണ് ചെറിയരീതിയിൽ ടാറിങ് ഇളകിത്തുടങ്ങിയതെന്നും പിന്നീട് വലിയ സ്ഥലത്ത് ടാറിങ് ഇളകിമാറുകയും ചെയ്തുവെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ തകർച്ച പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്ക് ഇത് അപകടഭീഷണിയായി മാറുന്നുണ്ട്്. നേരത്തേ കടിയങ്ങാട് ഭാഗത്തും രണ്ടിടത്ത് സമാനമായ സ്ഥിതിയുണ്ടായിരുന്നു. കടിയങ്ങാടിനും കടിയങ്ങാട് പാലത്തിനും ഇടയിലും വെളുത്തപറമ്പത്തിന് സമീപവുമാണ് പ്രശ്നമുണ്ടായത്. തുടർന്ന് ഈ ഭാഗത്തുമാത്രം വീണ്ടും ടാറിങ് നടത്തുകയായിരുന്നു. കൂടുതൽ തകരുന്നതിനുമുൻപ് കല്ലോട് റീടാറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





