
ആധുനിക ഒളിമ്പിക്സിലെ ആദ്യത്തെ വീരനായകനും ദുരന്തനായകനുമായിരുന്നു ജിം തോർപ്പെ. ഒളിമ്പിക്സ് ചരിത്രത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിപ്പാട്.
ഒളിമ്പിക്സിലെ അത്‌ലറ്റിക്സ് ഇനങ്ങളിൽ സ്വർണം നേടുന്നവർക്ക് 50,000 ഡോളർ (ഏകദേശം 41.6 ലക്ഷം രൂപ) സമ്മാനം നൽകുമെന്ന് ലോക അത്‌ലറ്റിക്സ് സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോൾ ജിം തോർപ്പെ എന്ന പേര് ഒരിക്കൽക്കൂടി കായികലോകത്ത് ചർച്ചയാകുന്നു.
ലോകം കണ്ട ഏറ്റവും വൈവിധ്യംനിറഞ്ഞ അത്‌ലറ്റായിരുന്നു തോർപ്പെ. 1912 സ്റ്റോക്ക്‌ഹോം ഒളിമ്പിക്സിൽ പെന്റാത്ത്‌ലണിലും ഡെക്കാത്ത്‌ലണിലും സ്വർണം നേടിയ അമേരിക്കക്കാരൻ. അന്ന് ലോങ്ജമ്പ്, ജാവലിൻ, ഡിസ്കസ് ത്രോ, 200 മീ., 1500 മീറ്റർ ഓട്ടം എന്നിവ ചേർന്ന ഇനമായിരുന്നു പെന്റാത്ത്‌ലൺ. ഡെക്കാത്ത്‌ലണിൽ 100 മീറ്റർ ഓട്ടം, ലോങ്ജമ്പ്, ഷോട്ട്പുട്ട്, ഹൈജമ്പ്, 400 മീറ്റർ, ഡിസ്കസ് ത്രോ, 110 മീറ്റർ ഹർഡിൽസ്, പോൾവാൾട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ ഓട്ടം എന്നീ പത്ത് ഇനങ്ങളുണ്ടായിരുന്നു. ഒപ്പം ഫുട്‌ബോൾ, ബേസ്‌ബോൾ, ബാസ്കറ്റ്‌ബോൾ തുടങ്ങിയ ഇനങ്ങളും തോർപ്പെ കളിച്ചിരുന്നു.
കായികലോകത്ത് പരിപൂർണതയുടെ പര്യായമായിരുന്ന തോർപ്പെയുടെ ജീവിതത്തിലെ ദുരന്തമായി മാറി ആ ഒളിമ്പിക് മെഡലുകൾ. ഇരട്ടസ്വർണം നേടി രാജകീയമായി നാട്ടിൽ തിരിച്ചെത്തി അധികംവൈകാതെ ആ മെഡലുകൾ ഒളിമ്പിക് കമ്മിറ്റി തിരിച്ചുവാങ്ങുകയായിരുന്നു.
ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനുമുൻപ് അമേരിക്കയിൽ പ്രൊഫഷണൽ ബേസ്‌ബോൾ ലീഗിൽ കളിച്ച് പ്രതിഫലം പറ്റിയിരുന്നു എന്നതായിരുന്നു കാരണം. അന്ന് ഒളിമ്പിക്സിൽ അമേച്വറിസം നിർബന്ധമായിരുന്നു. പ്രൊഫഷണൽ കളിക്കാർക്കും പരിശീലകർക്കും കളിയിൽനിന്ന് ഏതെങ്കിലും തരത്തിൽ പ്രതിഫലം പറ്റുന്നവർക്കും ഒളിമ്പിക്സിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ദരിദ്രമായ കുടുംബത്തിൽനിന്ന് വളർന്നുവന്ന തോർപ്പെ ബേസ്‌ബോൾ കളിച്ച് ദിവസം രണ്ടു ഡോളറാണ് പ്രതിഫലം വാങ്ങിയിരുന്നത്. ഇക്കാര്യം ഒരു അമേരിക്കൻ പത്രം ‘കണ്ടെത്തുക’യായിരുന്നു. മറ്റു മാധ്യമങ്ങളും ഏറ്റെടുത്തതോടെ അമേരിക്കൻ അത്‌ലറ്റിക്സ് സംഘടന ഒളിമ്പിക് സംഘാടകർക്ക് കത്തെഴുതി. തോർപ്പെ കുറ്റം നിഷേധിച്ചില്ല. ‘‘പ്രതിഫലം വാങ്ങരുതെന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്റെ അറിവില്ലായ്മയിൽ ക്ഷമിക്കുമെന്ന് കരുതുന്നു.’’ എന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ ചോദ്യത്തിന് മറുപടിയായി തോർപ്പെ പറഞ്ഞത്. പക്ഷേ, അതൊന്നും വിലപ്പോയില്ല.





