ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി തിഹാർ ജയിലിൽ കിടക്കുമായിരുന്നു- കെ സുധാകരൻ

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ ജയിലിൽ കിടക്കുമായിരുന്നുവെന്നും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് എം.പി ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന പച്ചക്കള്ളം സി.പി.എം പ്രചരിപ്പിക്കുന്നത്. കണ്ണൂരിൽ മാത്രല്ല എല്ലാ മണ്ഡലങ്ങളിലും ഇവർക്ക് ഇത് മാത്രമേ പറയാനുള്ളൂ. ഞാൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു, എൻ്റെ ഫണ്ടിൽ നിന്ന് ഒരു രൂപ ലാപ്സായെന്ന് തെളിയിച്ചാൽ എൻ്റെ പൊതുജീവിതം ഞാൻ അവസാനിപ്പിക്കാൻ തയ്യാറാണ്. എം.പി ഫണ്ടിൽ നിന്ന് അംഗപരിമിതർക്ക് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ച ഇന്ത്യയിലെ ഏക എം.പി ഞാനാണ്.
പൗരത്വനിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത് ഞാനാണ്. മതാടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ല. മുസ്ലീം വിഭാഗങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് നമ്മുടെ മതേതര കാഴ്ചപാടിന് വിരുദ്ധമാണ്. കേരളത്തിലെന്നല്ല, രാജ്യത്ത് ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നതാണ് കോൺഗ്രസ് നിലപാട്. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അദ്യം റദ്ദാക്കുന്നത് ഈ വിജ്ഞാപനം ആയിരിക്കും.





