തലസ്ഥാനത്തെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനന്തപുരിക്ക് നല്‍കിയത് കൃത്യമായ രാഷ്‌ട്രീയ സന്ദേശം

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ജയശങ്കർ ഇന്ന് സംസ്ഥാനത്ത് എത്തിയത്.ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിന് നല്‍കുന്ന പ്രധാന്യം ഒന്നുകൂടി അടിവരയിടുകയാണ് ജയശങ്കറിന്റ സന്ദർശനം.
ഏതൊരു ജനാധിപത്യ രാജ്യവും ഏറ്റവും പ്രാധാന്യം നല്‍കുന്ന മേഖലയാണ് വിദേശകാര്യം. ആഗോള തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഭാരതത്തിന്റെ മുഖമായി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് എസ് ജയശങ്കർ. മുൻ വിദേശകാര്യ സെക്രട്ടറിയായും വർഷങ്ങളോളം വിവിധ രാജ്യങ്ങളില്‍ അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളം താരതമ്യേന തീരെ ചെറിയ ഭൂപ്രദേശമാണെങ്കിലും പ്രവാസികള്‍ കൂടുതലായുള്ള സംസ്ഥാനമാണ്. യുക്രെയ്ൻ അടക്കമുള്ള സംഘർഷ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടല്‍ ആഗോളതലത്തില്‍ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് വിദേശയാത്ര നടത്തുന്ന ഭാരത പൗരന്മാർക്ക് മാതൃരാജ്യം കൂടെയുണ്ടെന്ന വിശ്വാസമുണ്ട്. അതുറപ്പിക്കാൻ എസ് ജയശങ്കർ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസിയായ ഏതൊരു മലയാളിയും ഇന്ന് ഇത് സമ്മതിക്കുകയും ചെയ്യും. ആ സാഹചര്യത്തിലാണ് കേരള തലസ്ഥാനത്ത് അഭിമാനപോരാട്ടം നടത്തുന്ന രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി എസ് ജയശങ്കർ നേരിട്ടെത്തിയത്. അനന്തപുരിയില്‍ സിറ്റിങ് എംപി ശശി തരൂർ നാലാമാങ്കത്തിനിറങ്ങുകയാണ്. കഴിഞ്ഞ മൂന്നു ടേമിലും അനന്തപുരിക്ക് എംപി എന്നനിലയില്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം നല്‍കിയ സംഭാവനകള്‍. ഇടതു പക്ഷമാകട്ടെ പതിവുപോലെ കോണ്‍ഗ്രസിന്റെ ബി ടീം കളിക്കുകയുമാണ്.
നരേന്ദ്രമാദി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണം രാജ്യത്തുണ്ടാക്കിയ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനം കാര്യമായി അനുഭവിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ നിലപാട് തലസ്ഥാനമെന്ന നിലയിലുള്ള തിരുവനന്തപുരത്തിന്റെ വികസന സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. കേരളം ഒരുപാട് വികസന സാധ്യതകളുള്ള സംസ്ഥാനമാണ്. തലസ്ഥാനമായ തിരുവനന്തപുരം ഇനിയും വികസിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തണം. അതിനായി പ്രവർത്തനസജ്ജനായ എംപിയാണ് ആവശ്യം. കേരളം പലപ്പോഴും രാജ്യത്തിന്റെ ഭാഗമല്ലെന്ന തോന്നല്‍ ഉണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്ബോഴും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ വികസനം യാഥാർത്ഥ്യമാക്കാൻ സാധിക്കു എന്ന സന്ദേശവും എസ് ജയശങ്കർ നല്‍കുന്നുണ്ട്.
അനന്തപുരിക്ക് ദിശാബോധം നല്‍കുവാൻ കേന്ദ്രമന്ത്രി സഭയിലെ ടെക്‌നോളജി മാൻ ആയ രാജീവ് ചന്ദ്രശേഖറെ നിയോഗിക്കുമ്ബോള്‍ ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ള ലക്ഷ്യങ്ങളും പ്രതീക്ഷകളും അടിവരയിട്ടുറപ്പിക്കുന്നതാണ് എസ് ജയശങ്കറുടെ സന്ദർശനം. അതിന് ജനങ്ങളുടെ പിന്തുണയാണ് ആവശ്യം. ഒരു എൻഡിഎ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിലൂടെ വികസനത്തിന്റെ പക്ഷത്താണ് നിങ്ങള്‍ നില്‍ക്കുന്നത്. അത് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണ് എസ് ജയശങ്കറും നരേന്ദ്രമോദിയും.





