
കൊച്ചി: മംഗോളിയയിലെ മരംകോച്ചുന്ന തണുപ്പിൽ ക്യാമറ ചലിപ്പിക്കാൻ മലയാളിയായ ആന്റണി സാംസണ് അത്ര എളുപ്പമായിരുന്നില്ല. തണുപ്പ് എങ്ങനെയും സഹിക്കാം, പരസ്പരം മിണ്ടാനൊരു ഭാഷ ഇല്ലെങ്കിലോ.. ഇംഗ്ലീഷ് അറിയാത്ത, റഷ്യനും മംഗോളിയനും മാത്രം സംസാരിക്കുന്ന അഭിനേതാക്കളോടും ക്രൂവിനോടും റഷ്യനും മംഗോളിയനുമറിയാത്ത ആന്റണി എന്തുപറയാൻ. എന്നാൽ, 65 ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷമാണ് അയാൾ തിരിച്ചു കൊച്ചിയിലിറങ്ങിയത്. പത്ത് എപ്പിസോഡുള്ള ‘പിക്‌ച്ചേഴ്‌സ് ഓഫ് മർഡർ’ എന്ന മംഗോളിയൻ വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് കൊച്ചി മരട് സ്വദേശി ആന്റണി സാംസൺ.





