കേരളത്തിന്‍റെ തീരത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകൾ കടലെടുത്തു, വെള്ളംകയറി കനത്ത നാശനഷ്ടങ്ങൾ

വിഴിഞ്ഞം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തിൽ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളിൽ വെള്ളംകയറി. തീരത്തുണ്ടായിരുന്ന 500-വള്ളങ്ങൾക്ക് കേടുപാടുണ്ടായി. വള്ളങ്ങൾക്കിടയിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.
ഞായറാഴ്ചയുണ്ടായ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കോവളം ബീച്ചിലേക്ക് ശക്തമായ തിരമാലകൾ അടിച്ചുകയറിയപ്പോൾ
തീരത്തുണ്ടായിരുന്ന വള്ളങ്ങൾക്കിടയിൽപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്. പൊഴിയൂർ, കൊല്ലങ്കോട്, പൂവാർ, കരിങ്കുളം, പുതിയതുറ, അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുംമുഖം. കഠിനകുളം, അഞ്ചുതെങ്ങ്, പൂത്തുറ, തുമ്പ, പെരുമാതുറ, വർക്കല എന്നിവിടങ്ങളിൽ തീരത്തുണ്ടായിരുന്ന വള്ളങ്ങൾക്കാണ് കേടുപാടുകളുണ്ടായത്. എൻജിനുകൾ, വലകൾ, മറ്റുപകരണങ്ങളും ഒഴുകിപ്പോയി. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തുമ്പയിൽ 100 മീറ്റർ വരെ തിരമാല അടിച്ചുകയറി.
പൂന്തുറ മടുവം സ്വദേശി കൽസൺ പീറ്റർ(46), നടുത്തുറ സ്വദേശിയായ അലക്‌സാണ്ടർ എന്നിവർക്കാണ് പരിക്കേറ്റത്. മിക്ക വള്ളങ്ങളിലെയും എൻജിനുകൾക്ക് കേടുപാടുകളുണ്ടായെന്നു മത്സ്യത്തൊഴിലാളിയായ ബെഞ്ചമിൻ പറഞ്ഞു. സാധാരണ ഉഷ്ണകാലത്തും കാലവർഷത്തിനു തൊട്ടുമുമ്പും കടലേറ്റമുണ്ടാകാറുണ്ട്. ഞായറാഴ്ചയുണ്ടായ കടലേറ്റം അതിശക്തമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.





