Malappuram

പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Please complete the required fields.




മലപ്പുറം: അടിപിടിക്കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ മരിച്ചു. പന്തല്ലൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (36) കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രതികരണം.

എന്നാല്‍ പോലീസ് മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധുകള്‍ രംഗത്തുവന്നു. ഇതോടെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നാട്ടുകാരും ബന്ധുക്കളും സറ്റേഷന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവും മഞ്ചേരി മണ്ണാര്‍ക്കാട് റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
സിപിഒമാരായ ആന്‍സ് വിന്‍സന്റ്, ഷംസീര്‍ ടി.പി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധം കനത്തതോടെ മജിസ്റ്റീരിയല്‍ അന്വേഷണവും വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നത് പെരിന്തല്‍മണ്ണ സബ്കളക്ടറാണ്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി. ബാബുവിന്റെ നേതൃത്വത്തില്‍ വകുപ്പ് തല അന്വേഷണവും നടക്കും. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം നടന്ന പന്തല്ലൂര്‍ ക്ഷേത്രോത്സവത്തില്‍ വേലവരവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ സ്റ്റേഷനില്‍ ഹാജരായ മൊയ്തീന്‍കുട്ടി അഞ്ചുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് താനൂരില്‍ താമ്രജിഫ്രി എന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇത് ഇപ്പോള്‍ സിബിഐ അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button