India

ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ

Please complete the required fields.




ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പൊലീസ് ഇൻസ്പെക്ടറെ സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു.

വടക്കൻ ഡല്‍ഹിയിലെ ഇന്ദർലോക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരൻ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, പൊലീസുകാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സംഭവം ലജ്ജാകരമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് പറഞ്ഞു. ചവിട്ടുന്ന വിഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍മിഡിയ അക്കൗണ്ടില്‍ പങ്കുവെച്ചു. ‘റോഡില്‍ നമസ്‌കരിക്കുന്ന വിശ്വാസികളെ ഡല്‍ഹി പൊലീസ് ചവിട്ടുന്നു. ഇതിലപ്പുറം എന്ത് നാണക്കേടാണുള്ളത്?’ -കോണ്‍ഗ്രസ് ചോദിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളികളില്‍ സ്ഥലം തികയാതെ വരുമ്ബോള്‍ നഗരത്തിലും മറ്റും സമീപത്തെ റോഡരികുകള്‍ പ്രാർഥനകള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണയാണ്. 10 മിനിട്ടില്‍ താഴെ മാത്രമാണ് നമസ്കരിക്കാൻ എടുക്കുന്ന സമയം. ഇതിനിടെയാണ് പ്രാർഥനാനിരതരായ വിശ്വാസികളെ പൊലീസുകാരൻ ചവിട്ടി വീഴ്ത്തിയത്.

നേരത്തെ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റോഡില്‍ പ്രാർത്ഥിച്ചതിന് മുസ്‍ലിംകളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ 35 കാരനായ ട്രക്ക് ഡ്രൈവറെ അനുമതിയില്ലാതെ നമസ്‌കരിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ ഉത്തർപ്രദേശിലുടനീളം നിരവധി അറസ്റ്റുകള്‍ രേഖപ്പെടുത്തി. 2023 ഏപ്രിലില്‍ അനുവാദമില്ലാതെ പള്ളിക്ക് പുറത്ത് പെരുന്നാള്‍ നമസ്‌കാരം നടത്തിയതിന് യു.പി കാണ്‍പൂരില്‍ മൂന്ന് സ്ഥലങ്ങളിലായി 1,700ലധികം പേർക്കെതിരെ കേസെടുത്തു. ബറേലിയിലും 57 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Related Articles

Back to top button