Ernakulam

എസ്‌എഫ്‌ഐയില്‍ വ്യാപക കൊഴിഞ്ഞുപോക്ക്; തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് തുടരെത്തുടരെ വിവാദങ്ങളില്‍ പെടുന്ന എസ്‌എഫ്‌ഐ മാതൃ സംഘടനയായ സിപിഎമ്മിന് തീരാ തലവേദനയാകുന്നു.നിരവധിയാർന്ന ഫാസിസ്റ്റ് പ്രവർത്തനങ്ങളാണ് സമീപകാലത്ത് എസ്‌എഫ്‌ഐയില്‍ നിന്നും ഉണ്ടായത്. സംഘടന രൂപീകരിക്കപ്പെട്ടതിനുശേഷം ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശൈലിയാണ് പിന്തുടർന്നതെങ്കിലും തുടരെത്തുടരെ പുറംലോകത്തേക്ക് എത്തിയത് സമീപകാലത്താണ്. ഏറ്റവും ഒടുവില്‍ വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം കൂടിയായപ്പോള്‍ തീവ്രവാദ ശൈലിയില്‍ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലേക്ക് എസ്‌എഫ്‌ഐയും എത്തപ്പെടുന്നു. 1970 കളില്‍ കേരളത്തിലെ ക്യാമ്ബസുകളില്‍ കലുഷിതമായ സാഹചര്യം സൃഷ്ടിച്ചെടുത്ത് അതുവരെയും ജനാധിപത്യം ഉണ്ടായിരുന്ന ഇടങ്ങളെ ഏകാധിപത്യത്തിന്റെ കോട്ടകള്‍ ആക്കി മാറ്റിയ എസ്‌എഫ്‌ഐ പിന്നീട് അത് തുടരുകയായിരുന്നു. കെഎസ്‌യു ഉള്‍പ്പെടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകള്‍ക്ക് പ്രവർത്തന സ്വാതന്ത്ര്യം നല്‍കാതെയായിരുന്നു എസ്‌എഫ്‌ഐയുടെ മുന്നോട്ടുപോക്ക്. പല ആവർത്തി പല ക്യാമ്ബസുകളിലും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയർന്നു വന്നെങ്കിലും അതിനെയെല്ലാം കയ്യൂക്ക് കൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു എസ്‌എഫ്‌ഐ.

ക്യാമ്ബസിനും സർവ്വകലാശാലകള്‍ക്കും പുറത്ത് ഇന്ന് പൊതുസമൂഹത്തിന് വരെ ശല്യമായി എസ്‌എഫ്‌ഐ മാറി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടന സ്ഥാപനമായ പി എസ് സി യുടെ വിശ്വാസ്യതയെ പോലും അട്ടിമറിച്ചത് എസ്‌എഫ്‌ഐ ആണ്. പി എസ് സി പരീക്ഷാ ക്രമക്കേടില്‍ അറസ്റ്റില്‍ ആകുന്നത് എസ്‌എഫ്‌ഐയുടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികള്‍ ആയിരുന്നു. എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉള്‍പ്പെടെയുള്ളവർ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചതിലും എസ്‌എഫ്‌ഐ വനിതാ നേതാവും എസ്‌എഫ്‌ഐയുടെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതിസ്ഥാനത്ത് വന്നിരുന്നു. സിദ്ധാർത്ഥന്റെ സംഭവത്തിനു ശേഷവും എസ്‌എഫ്‌ഐ തങ്ങളുടെ ഫാസിസ്റ്റ് പ്രവർത്തനശൈലി ഉപേക്ഷിക്കുവാൻ തയ്യാറായിട്ടില്ല. കൊയിലാണ്ടിയിലെ ഒരു കോളേജില്‍ വയനാടിന് സമാനമായ അതിക്രമം എസ്‌എഫ്‌ഐയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായി.

തുടർച്ചയായി എസ്‌എഫ്‌ഐ സിപിഎമ്മിന് തലവേദനയായി മാറിയപ്പോള്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പഠനം പൂർത്തിയാക്കിയ ശേഷവും എസ്‌എഫ്‌ഐ പഴയ പലവി തന്നെ തുടരുകയായിരുന്നു. ഇതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലും ക്യാമ്ബസുകളിലും എസ്‌എഫ്‌ഐക്കെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം ഉയർന്നുവരികയാണ്. നിരവധി വിദ്യാർത്ഥികള്‍ ആണ് ഈ കാലയളവില്‍ എസ്‌എഫ്‌ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. സംസ്ഥാനത്തെ മിക്ക ക്യാമ്ബസുകളിലും എസ്‌എഫ്‌ഐയില്‍ നിന്നും വ്യാപകമായി വിദ്യാർഥികള്‍ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുണ്ട്.

Related Articles

Back to top button