Malappuram

ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം; ഒരുകോടിയിലധികം രൂപയുടെ നഷ്‌ടം

Please complete the required fields.




മലപ്പുറം: കാളികാവ് ചോക്കാട് ഫർണിച്ചർ ശാലയിൽ തീപ്പിടിത്തം. വാളക്കുളത്തെ പി.കെ. വുഡ്സ് ഫർണിച്ചർ ശാലയിലാണ് തീപിടുത്തമുണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിൽ ശനിയാഴ്ച രാത്രി തീ പടരുകയായിരുന്നു. നിർമാണം കഴിഞ്ഞ് കയറ്റി അയക്കാൻ തയ്യാറാക്കി വെച്ച ഉപകരണങ്ങളാണ് അഗ്നിക്കിരയായത്. ഒരു കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതാണ് പ്രഥമിക വിലയിരുത്തൽ.

നിലമ്പൂരിൽനിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ ആകെ പടർന്നിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്നതും വേഗത്തിൽ തീപിടിക്കുന്നതുമായ ടിന്നർ, വാർണിഷ് തുടങ്ങിയ രാസ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് തീപടർന്നത്. സ്ഫോടന ശബ്ദം കേട്ടാണ് താമസ സ്ഥലത്തുനിന്നും തൊഴിലാളികളും മാനേജ്മെൻ്റ് പ്രതിനിധികളും ഓടിയെത്തിയത്. ഫർണിച്ചറുകൾക്ക് പുറമെ വില പിടിപ്പുള്ള യന്ത്രങ്ങളും തീ പടർന്ന് നശിച്ച നിലയിലാണ്.

ബുധനാഴ്ചയും ഫർണിച്ചർ ശാലയുടെ സമീപത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഫയർ ഫോഴ്സും ജീവനക്കാരും ചേർന്ന് തീയണച്ചതിനാൽ നഷ്ടം സംഭവിച്ചിരുന്നില്ല. ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിന് ഷോർട് സർക്യൂട്ടിന് സാധ്യതയില്ലെന്നാണ് കമ്പനി ഇലക്ട്രീഷൻ പറയുന്നത്. നിർമാണ ശാലയിൽ മുന്നൂറിലേറെ അഥിതി തൊഴിലാളികളടക്കം ജോലിചെയ്യുന്നുണ്ട്. കാളികാവ് പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐമാരായ പി. വേലായുധൻ, വി. ശശിധരൻ, എ.എസ്.ഐ. അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.

Related Articles

Back to top button