
കോഴിക്കോട്: കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാർഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. പരിപാടിക്ക് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു. നവംബര്‍ 23 ന് ആണ് കോൺഗ്രസ് പലസ്തീൻ ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയിൽ 25 ന് സർക്കാറിന്റെ നവകേരള സദസ് നടക്കുന്നുണ്ടെന്നും . ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്നും ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ പറഞ്ഞു.
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞത്.
റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന് ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കുകയും ചെയ്തിരുന്നു . പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന് ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്മോഹന് സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീന് ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്കിയ പാരമ്പര്യമാണുള്ളതെന്നും സുധാകരന് കൂട്ടിച്ചേർത്തു.





