
കൽപ്പറ്റ: നിർമാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ (53) ആണ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടിലേക്ക് റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി തലകീഴായി മറിഞ്ഞാണ് അപകടം. ഞായറാഴ്ച 11ഓടെയായിരുന്നു അപകടം.
ഡ്രൈവർ സീറ്റിൽനിന്ന് പുറത്തേക്ക് വീണ ദിലീപ്കുമാർ ചെങ്കല്ലുകൾക്കടിയിൽപെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാർ കല്ലിനിടയിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റിയാംവയലിന് സമീപത്തെ റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തിക്കായി ചെങ്കല്ല് കൊണ്ടുവന്ന ലോറിയാണിതെന്നാണ് സൂചന.





