
പെരുമ്പിലാവ് : തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേട്ട സംഭവത്തിൽ കുഴൽ കിണർ കണ്ടെത്തി.
കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മാരത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്തിയത്.
രാവിലെ 11:30 യോടെ സംഭവസ്ഥലത്തെത്തിയ സംഘം ഭൂമിക്കടിയിലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഡൗസിംഗ് റോഡ് എന്ന ഉപകരണം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരടിയോളം താഴ്ചയിൽ കുഴൽക്കിണർ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴൽ കിണർ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കുഴൽക്കിണറിന്റെ മുകൾഭാഗം മാത്രം കല്ല് വെച്ച് അടക്കുകയും ചെയ്ത നിലയിലായിരുന്നു.
മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിച്ചതാണ് ഇത്തരത്തിൽ ശബ്ദം കേൾക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താലൂക്ക് ഉദ്യോഗസ്ഥരായ ഡേവിസ് ജോൺ, കെ.രതീഷ്,മനോഷ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവം സ്ഥലത്ത പരിശോധന നടത്തിയത്.





