
കോഴിക്കോട്: പാവങ്ങാട് പ്രദേശത്ത് തെരുവുനായ്ശല്യം രൂക്ഷം. പകൽ-രാത്രി വ്യതാസില്ലാതെ നായ്ക്കളുടെ വിളയാട്ടമാണ്. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. സന്ധ്യയോടടുത്ത് കൂട്ടമായാണ് ഈ പ്രദേശത്ത് നായ്ക്കൾ എത്തുന്നത്. ആളുകളെ ആക്രമിക്കുന്നതും വീട്ടിൽ കയറി ചെരുപ്പ് മുതലായ വസ്തുക്കൾ നശിപ്പിക്കുന്നതും പതിവാണ്. കോർപറേഷൻ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം വീടിന്റെ മതിൽ ചാടി കടന്ന് വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു.
പാവങ്ങാട് സ്വദേശിനി കൈതകുളങ്ങര വീട്ടിൽ ജമീലയുടെ സ്കൂട്ടറാണ് തെരുവുനായ്ക്കൾ നശിപ്പിച്ചത്. സ്കൂട്ടറിനടിയിലുണ്ടായിരുന്ന രണ്ട് ചെറിയ പൂച്ചക്കുട്ടികളേയും നായകൾ കൊന്നു. സ്കൂട്ടറിലെ വയർ കണക്ഷൻ പോലും നശിപ്പിച്ച നിലയിലാണ്. സ്കൂട്ടറിന് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്ന വിഷമത്തിലാണ് വീട്ടമ്മ.





