
കാക്കനാട്: സീപോർട്ട് റോഡിലെ കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിൽ നിന്നും പടമുകൾ കുന്നുംപുറം ജങ്ഷനില്‍ എത്തിച്ചേരുന്ന കലക്ടറേറ്റ് ലിങ്ക് റോഡിലെ വളവിൽ വീണ്ടും അപകടം. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം. നിയന്ത്രണംവിട്ട ടാക്സി കാര്‍ 30 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. വഴിയാത്രക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് യുവതികളും രണ്ട് യുവാക്കളും അപകട സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
യുവതീ യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വഴിയാത്രക്കാര്‍ പറഞ്ഞു. തൃക്കാക്കര പൊലീസും സ്ഥലത്തെത്തിയിരുന്നു. അടിക്കടി വാഹനങ്ങൾ മറിയുന്നതിന് കാരണം അമിത വേഗത മാത്രമല്ലെന്നും അപകടകരമായ കൊടുംവളവായിട്ടും ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിനും ഒരു സംവിധാനവുമില്ല. ഇത്തരം അപകട വളവുകളില്‍ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്ന കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇവിടെ അതുമില്ല. കൂടാതെ ഇരു റോഡിലും പൂര്‍ണതോതില്‍ കൈവരികളും നിര്‍മിച്ചിട്ടില്ല. റോഡിന്റെ അപകടാവസ്ഥയെ കുറിച്ച് സെപ്റ്റംബർ 28ന് ‘മാധ്യമം’ നൽകിയ വാർത്ത പൊതുസമൂഹത്തിൽ ചർച്ചയായിരുന്നു. അപകടാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥ തലത്തിൽനിന്നും യാതൊരു സുരക്ഷ നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.





