
കോഴിക്കോട്: വടകരയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം . ബസ്സിന്റെ അമിത വേഗത ചോദ്യം ചെയ്ത ആളെ മർദ്ദിച്ചതായി പരാതി. വടകര അടക്കാത്തെരുവിലാണ് സംഭവം. തലശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ചീറ്റപ്പുലി എന്ന സ്വകാര്യ ബസ്സ് ഓവർടേക്ക് ചെയ്തു വരികയായിരുന്നു. ബസ്സ് അമിത വേഗതയിൽ ആയിരുന്നു. ഇത് ചോദ്യം ചെയ്ത മിനിലോറി ഡ്രൈവർക്കാണ് മർദ്ദനമേറ്റത്.
ബസ്സിൽ ഉണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ച് ലോറി ഡ്രൈവറെ ബസ്സ് ജീവനക്കാർ മർദ്ദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ ഉൾപ്പെടെ പറയുന്നു. ഇതുകണ്ട നാട്ടുകാർ സംഭവത്തിൽ ഇടപെടുകയും പിന്നാലെ നാട്ടുകാരും ബസ്സ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാവുകയുമായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിലോറിയും സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ ചികിത്സയിലുള്ള ലോറി ഡ്രൈവർ ആശു പത്രി വിട്ടതിനു ശേഷം പരാതി നൽകുമെന്നാണ് വടകര പോലീസ് പറയുന്നത്.





