
വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലർട്ട് പുറപ്പെടുവിച്ചു. 2°C മുതൽ 4°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലർട്ട് പുറപ്പെടുവിച്ചു.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ,പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ 35°Cവരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത. നിർജലീകരണവും സൂര്യാതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 2 ദിവസത്തിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരും. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.





