
മലപ്പുറം: ആയുർവേദ ആശുപത്രി ജീവനക്കാരി ബസ് ദേഹത്തു കയറി മരിച്ചു. തെന്നല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ ക്ലർക്കായ വറ്റലൂരിലെ പുള്ളിയിൽ തങ്കമണി (51) ആണ് ദാരുണമായി മരിച്ചത്. മുൻ കുറുവ പഞ്ചായത്ത് സാക്ഷരത പ്രേരകും പൊതു വിദ്യാഭ്യാസപ്രവർത്തകയുമായിരുന്നു.
ഇന്നലെ രാവിലെ 9.15ന് കോട്ടക്കൽ പാലച്ചിറമാട് വെച്ചു തങ്കമണി സഞ്ചരിച്ച സ്‌കൂട്ടറിൻ്റെ മുന്നിൽ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിർത്തിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു റോഡിലേക്കു മറിയുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ തങ്കമണിയുടെ ദേഹത്തു കൂടി പിറകെ വന്ന സ്‌കൂൾ ബസ് കയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ തങ്കമണിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. ആറു വർഷം മുമ്പാണ് തങ്കമണി തെന്നല ആയുർവേദ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം വറ്റലൂരിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ഭർത്താവ്: വേണു. മകൾ: റിഞ്ചു. മരുമകൻ അംജിത്ത്. സഹോദരങ്ങൾ: ലക്ഷ്മി, ബാബു. പിതാവ്: പരേതനായ കുഞ്ഞിപ്പാലൻ.





